വലതു പക്ഷത്തിന്റെ ബ്രാഹ്മണിക്കൽ രാഷ്ട്രീയ അജണ്ടയിലെ മുഖ്യ ടാർജറ്റുകളിലൊന്നാണ് ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ സംവരണവത്തിനും പുരോഗതിക്കും തടയിടൽ. സൈദ്ധാന്തികമായി Utilitarianism പേറുന്ന റൈറ്റ് വിംങ് പൊളിടിക്സിന്റെ വാക്താക്കൾ ഭരണഘടനാപരമായ സർവ്വ പഴുതുകളും അതിന് വേണ്ടി ഉപയോഗപ്പെടുത്തിയില്ലെങ്കിലേ അതിശയോക്തിയുള്ളൂ. അർഹതയുള്ളവരുടെ മാത്രം അതിജീവനം സാധ്യമാക്കുന്ന Survival Of The Fittest & Breading For Selected Gienes ആണ് ഇവർ വിഭാവനം ചെയ്യുന്ന മോട്ടോ തന്നെ. സ്വഭാവികമായും അതസ്ഥിത വിഭാഗങ്ങളുടെ അതിജീവനം തടയാനും അവർക്കുള്ള സംവരണം ഇല്ലായ്മ ചെയ്യാനുമുള്ള പ്രത്യയശാസ്ത്രപരമായ ബാധ്യത ഇന്ത്യയിലെ ഫാസിസ്റ്റുകൾക്കുണ്ട്. വി പി സിങ് പ്രധാനമന്ത്രിയായിരിക്കെ മണ്ഡൽ കമ്മീഷൻ ശിപാർശ പ്രകാരം പിന്നോക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത് സവർണ-ഫാസിസ്റ്റ് വർഗത്തെ അത്യന്തം പ്രകോപിപ്പിച്ചതും പിൽക്കാലത്ത് സാമ്പത്തിക സംവരണത്തിന്റെ പേരിൽ സവർണർക്ക് സംവരണമൊരുക്കാൻ നിരന്തരം പല കോണുകളിൽ നിന്നും ശ്രമങ്ങളുണ്ടായതും അതുകൊണ്ടാണ്.
അതിനൊരു തീർപ്പായി സംവരണത്തിന്റെ ആശയ-പ്രായോഗിക പ്രതലങ്ങളെ പ്രത്യക്ഷ്യത്തിൽ തന്നെ റദ്ദ് ചെയ്യുന്ന ഭരണഘടനാഭേദഗതിക്കിപ്പോൾ കോടതിയിൽ നിന്നുള്ള സാധുതയും ലഭിച്ചിരിക്കുകയാന്ന്. 103ാം ഭരണഘടന ഭേദഗതി നിയമത്തിലൂടെ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെച്ചിരിക്കുകയാണ്. സാമ്പത്തിക സംവരണത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് സംവരണത്തെ അനുകൂലിച്ച മൂന്ന് ജസ്റ്റിസുമാരും ചൂണ്ടിക്കാണിച്ചത്. ഏറെക്കാലമായി സംവരണത്തെ ആശയപരമായി തന്നെ എതിർക്കുന്ന സവർണ, മുന്നോക്ക വിഭാഗങ്ങൾ സംവരണത്തിലൂടെത്തന്നെ തങ്ങളുടെ സാമൂഹ്യാധീശത്വം തിരിച്ചുപിടിക്കാൻ നടത്തിയ ഏറ്റവും പുതിയ നീക്കമാണിത്.
മുന്നോക്ക സംവരണം ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നത്, 1991 സെപ്റ്റംബറില്‍ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ വിദ്യാഭ്യാസത്തിനും പൊതു ഉദ്യോഗങ്ങള്‍ക്കും 10 ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയ നരസിംഹറാവു സര്‍ക്കാരാണ്. നരസിംഹറാവു സര്‍ക്കാരിന്റെത് എക്‌സിക്യുട്ടീവ് ഉത്തരവാണെങ്കിൽ നിലവിലെ സര്‍ക്കാരിന്റെത് ഭരണഘടനാ ഭേദഗതിയാണ് എന്നതാണ് വ്യത്യാസം. വി.പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം അനുവദിച്ചതിലൂടെ അസ്വസ്ഥരായ സവർണരെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യവും 10 ശതമാനം സാമ്പത്തിക സംവരണം അനുവദിക്കുക എന്നതും നരസിംഹറാവു സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനത്തിനൊപ്പം മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ ഒരു നിയമയുദ്ധത്തിനാണ് സുപ്രിംകോടതി സാക്ഷ്യംവഹിച്ചത്. പ്രസിദ്ധമായ ഇന്ദിരാ സാഹ്നി കേസില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പിന്നോക്ക സംവരണത്തിന് സാധൂകരണം ലഭിച്ചെങ്കിലും നരസിംഹറാവു സര്‍ക്കാരിന്റെ മുന്നോക്ക സംവരണത്തെ സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് അസാധുവാക്കുകയാണു ചെയ്തത്.
ഭരണഘടനയില്‍ സംവരണം ഘടനാപരമായ അസമത്വത്തെ അഭിസംബോധന ചെയ്യുന്നതാണ് അല്ലാതെ സാമ്പത്തികമായ ഉന്നമനത്തിനുള്ള ഒരു മാർഗമല്ലെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് തന്നെയാണ് പ്രമുഖ അക്കാദമിക വിദഗ്ധനായ ഡോ. മോഹൻ ഗോപാലൻ സുപ്രീംകോടതിയില്‍ ഭേദഗതിയെ ചോദ്യം ചെയ്തത്.
ചരിത്രപരമായി വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രവേശനം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യമോ ശാക്തീകരണമോ നൽകുന്നതാണ് സംവരണത്തിന്റെ ലക്ഷ്യമെന്നും സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സംവരണത്തിന്റെ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. 1993 ലെ ഇന്ദിര സാഹ്നി കേസിൽ സുപ്രിംകോടതി സംവരണം സംബന്ധിച്ച ഭരണഘടനാ തത്വം അസന്നിഗ്ധമായി വിശദീകരിച്ചിട്ടുമുണ്ട്. ഇന്ദിരാ സാഹ്നി കേസിലെ നിരീക്ഷണങ്ങള്‍ സർവ്വതും മുന്നോക്ക സംവരണത്തെ അസാധുവാക്കിക്കൊണ്ടുള്ളതായിരുന്നു.
സാമ്പത്തിക പിന്നോക്കാവസ്ഥയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമാക്കേണ്ടത് എന്നാണ് കോടതി അന്ന് വിധിച്ചത്. സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡമല്ലെന്നും പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന സംവരണം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു മാത്രമേ ബാധകമാവുകയുള്ളൂവെന്നും സാമ്പത്തികം അതിനു ബാധകമല്ലെന്നുമാണ് അന്ന് സുപ്രിംകോടതിയും കൃത്യമായി വ്യക്തമാക്കിയത്. ഏതു വിധേനയുള്ള സംവരണവും 50 %ത്തിലധികം വരുന്നത് ഭരണഘടന ഒരുതരത്തിലും അനുശാസിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ആകെ സംവരണം 50 %ത്തിലധികം ഉണ്ടാകരുതെന്നും സംവരണം എന്ന ആശയത്തിന് അടിസ്ഥാനപരമായി യാതൊരു വിലക്കും ഭരണഘടന നല്‍കുന്നില്ലെങ്കിലും ഭരണഘടനാതത്വങ്ങള്‍ പ്രകാരം ആനുപാതികമായ സമത്വമല്ല, സന്തുലിതമായ സമത്വമാണ് സംവരണ വിഷയത്തില്‍ വേണ്ടതെന്നും അടിവരയിടുന്നുണ്ട്. എന്നാൽ സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീംകോടതിയുടെ മുൻ തീരുമാനം ഈ വിധിയെ ബാധിക്കുന്നതല്ലത്രെ.!
60 ശതമാനമാക്കി ഉയർത്തിയ സർക്കാർ തീരുമാനത്തിനുകൂടി ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷം സാധുത നൽകിയിരിക്കുകയാണ് പുതിയ വിധിയിലൂടെ. ബില്ലിനെ നേരത്തേ പാർലമെന്റിൽ പിന്താങ്ങിയ പാർട്ടികളെല്ലാം തന്നെ വിധിയെ സ്വാഗതം ചെയ്തിട്ടുമുണ്ട്. അവരുടെ പരിപ്രേക്ഷ്യത്തിൽ സംവരണകാര്യത്തിലെ അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായിരിക്കുകയാണ്.
അരക്ഷിതരായ ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ ദുരവസ്ഥ കണ്ണിൽ ചോരയില്ലാത്ത വിധം റദ്ദു ചെയ്തുകൊണ്ടാണ് മേൽജാതി സംവരണവാദക്കാർ ആഖ്യാനങ്ങൾ ചമക്കുന്നത്. അതേസമയം ജാതിരഹിത സമൂഹത്തിന് സംവരണം ഇല്ലാതാക്കണം എന്ന സുപ്രീംകോടതി നിരീക്ഷണം, സ്ത്രീ-പുരുഷ സ്ഥിതിസമത്വം കൊണ്ടുവരുന്നതിന് സ്ത്രീകൾക്കു നൽകുന്ന സവിശേഷ പരിഗണനയും സ്ത്രീശാക്തീകരണവും ഇല്ലാതാക്കണം എന്നതിന് സമാനമായ അബദ്ധ നിരീക്ഷണമാണ്. ഡോ മോഹൻ ഗോപാൽ നിരീക്ഷിച്ചതു പോലെ സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അക്ഷരാർത്ഥത്തിൽ ഒരു 'ധാർമിക അപകടം' തന്നെ സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹം മർമ്മപ്രധാനമായി സൂചിപ്പിച്ചതിങ്ങനെയാണ് : "സ്വയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലും മുൻവർഷത്തെ വരുമാനത്തിന്റെ നിർണയത്തിലും മാത്രം ദാരിദ്ര്യം വിലയിരുത്തുന്നത് എങ്ങനെയാണ് ഭരണഘടനാപരമായി സാധുവാകുന്നത് ? മുഴുവൻ പണവും നഷ്ടപ്പെട്ട ഒരു ചൂതാട്ടക്കാരനെ എങ്ങനെയാണ് സംവരണത്തിന് യോഗ്യനാക്കാനാക്കുക" ?
ഭരണഘടനാ വിരുദ്ധത
വിശദമായ ചർച്ചകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് ഇന്ത്യൻ ഭരണഘടനയിൽ സംവരണം ഉൾപ്പെടുത്തിയത്. ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശങ്ങൾക്കും തുല്യാവസരങ്ങൾക്കും എതിരാവാതെ, സാമൂഹിക നീതി ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ 15 (4), 16 (4) വകുപ്പുകളിൽ സംവരണത്തിനുള്ള നിർദേശം പ്രതിപാദിച്ചിരിക്കുന്നത്. തലമുറകളായി അധികാര തലങ്ങളിൽ മതിയായ പ്രാതിനിധ്യം ലഭിക്കാതെ പോയ, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ വിഭാഗങ്ങളുടെ ഉന്നമനമാണ് സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക നീതിക്കല്ല സാമൂഹ്യ നീതിക്കാണ് സംവരണം നിശ്ചയിക്കപ്പെടേണ്ടത്. നിർഭാഗ്യവശാൽ അതാണിവിടെ അട്ടിമറിക്കപ്പെടുന്നത്.
സമൂഹത്തിലെ ദരിദ്രരെ കൈപിടിച്ചുയർത്തിക്കൊണ്ടുവരാനുള്ള കേവല മാർഗമല്ല, നൂറ്റാണ്ടുകളായി സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അടിച്ചമർത്തപ്പെട്ട ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നൽകുന്ന പരിരക്ഷകളിൽ ഒന്നു മാത്രമാണ് സംവരണം.
സംവരണത്തിന്റെ പരമപ്രധാന ലക്ഷ്യം
പ്രാതിനിധ്യത്തിലെ നീതിയാണ്,
സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കലല്ല. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ തുല്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനകോടികൾ രാജ്യത്തുണ്ട്. അവരെ ഒരു നിശ്ചിത കാലാവധിക്കുള്ളിൽ അവകാശങ്ങളും അവസരങ്ങളും തുല്യമായി പങ്കിടുന്ന മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനാണ് SC, ST, OBC വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും തൊഴിലുകളിലും സംവരണം ഭരണഘടന ശിൽപികൾ ഏർപ്പെടുത്തിയത്. ഭരണഘടന ഉറപ്പുവരുത്തിയ സംവരണം ഒരർഥത്തിലും സാമ്പത്തികമല്ല; തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനുമുള്ള പ്രതിവിധിയുമല്ല. പകരം ശാക്തീകരണവും സാമൂഹികനീതിയുമാണ് അതിന്റെ ലക്ഷ്യം. അതവാ ദലിതരും ആദിവാസികളും വിദ്യാഭ്യാസപരമായും സാമൂഹികമായും അധഃസ്ഥിതരുമായ വലിയൊരു ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള ഇടക്കാല ഏർപ്പാടാണ് സംവരണം. ജാതീയമായും ഗോത്രപരമായും അടിച്ചമർത്തപ്പെട്ടും അപമാനവീകരിക്കപ്പെട്ടും ജീവിക്കുന്ന ഇന്ത്യൻ ജനസംഖ്യയിലെ സിംഹഭാഗം വരുന്ന മനുഷ്യരെ നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന മർദനത്തിന്റെയും വിവേചനത്തിന്റെയും പടുകുഴികളിൽനിന്ന് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടാണ് ഭരണഘടനാശിൽപികൾ സംവരണം എന്ന ആശയം കൊണ്ടുവന്നത് തന്നെ. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ആ ലക്ഷ്യം നേടാനായില്ലെന്നത് പക്ഷെ ദൗർഭാഗ്യകരമായ ഇതിന്റെ മറ്റൊരു വശമാണ്.
കാലങ്ങളായി പിന്നോക്കാവസ്ഥയിൽ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ജനവിഭാഗങ്ങളും നൂറ്റാണ്ടുകളായി അപ്രമാധിത്യമുളള സർവർണരും തുല്യരാണെന്നത് നൈതികതയോട് യോജിക്കാത്തതാണ്. അതുകൊണ്ടാണ് ഭരണഘടനാശിൽപികൾ സംവരണ തത്വം ഭരണഘടനയിൽ ചേർത്തത്. സ്വാഭാവികമായും ജനസംഖ്യാനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങൾ രാഷ്ട്രീയ/സാമൂഹ്യ/സാമ്പത്തിക/സാംസ്‌കാരിക മണ്ഡലങ്ങളിൽ മറ്റു ഉയർന്ന വിഭാഗങ്ങളുമായി തുല്യതയിൽ എത്തുമ്പോൾ സംവരണ ആനുകൂല്യങ്ങൾ എടുത്തു മാറ്റണമെന്ന് ഭരണഘടന ശിൽപികൾ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
തുല്യാവസരവും അർഹിക്കുന്ന പ്രാതിനിധ്യവും എല്ലാ മനുഷ്യർക്കും ഇല്ലാതെപോയത് നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ വൈകല്യമാണ്. മുന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യത്തിന്റെ പ്രശ്‌നമില്ല. രാഷ്ട്രത്തിന് കീഴിൽ സകല പ്രാതിനിധ്യവും അനുഭവിച്ചുവരുന്നവർക്ക്, സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രം മാനദണ്ഡമാക്കി നൽകുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്.
സംവരണം ഇനിയും ഏറെ നാൾ വേണ്ടതില്ലെന്ന പതിവ് സവർണ പൊതുബോധ വ്യാകുലതകളും സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധി പങ്കുവയ്ക്കുന്നുണ്ട്.
കോടതി വിധിയിലെ നിരർത്ഥകത
സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞത്. സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവിച്ചത്. സാമ്പത്തിക സംവരണം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിനിടെ ജസ്റ്റിസ് രവീന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടുകയുമുണ്ടായി. രവീന്ദ്ര ഭട്ടിന്റെ നിരീക്ഷണത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിതും കൈക്കൊണ്ടത്. മറ്റ് മൂന്ന് ജഡ്ജിമാരുടെ നിരീക്ഷണത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു ജസ്റ്റിസ് രവീന്ദ്ര ഭട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് വിരുദ്ധമാണ് എന്നും ഭേദഗതി ഭരണഘടന വിലക്കിയ വിവേചനം നടപ്പാക്കുന്നതാണെന്നുമാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടിയത്. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് വഴി മികച്ച സ്ഥാനം ലഭിക്കുന്നു എന്ന് വിശ്വസിപ്പിക്കുന്നതാണ് ഈ ഭേദഗതിയെന്നും social and economic backward class (SEBC) ലെ ദരിദ്രരെ ഒഴിവാക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഗൗരവത്തോടെ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം, സംവരണ വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആലോചിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്.
ഈ വിധിയുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധേയമായ കാര്യം സാമ്പത്തിക സംവരണം എന്ന പദമാണ് മിക്കവരും ഉപയോഗിക്കുന്നത് എന്നതാണ്. പക്ഷേ സംവരണ ആനുകൂല്യം ലഭിക്കാത്തവരിലെ - ഫലത്തിൽ മുന്നോക്കക്കാരിലെ - സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകുന്ന സംവരണം എങ്ങനെയാണ് സാമ്പത്തിക സംവരണമാകുന്നത് ?. പിന്നോക്ക വിഭാഗങ്ങൾക്ക് നിലനിൽക്കുന്ന സംവരണവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കല്ലേ നൽകുന്നത്? ഈ യുക്തി വെച്ചാണെങ്കിൽ അതും സാമ്പത്തിക സംവരണമാകേണ്ടതുണ്ട്.! സത്യത്തിൽ ഇത് സാമ്പത്തിക സംവരണമല്ല, മുന്നോക്ക സംവരണം തന്നെയാണ്.
നേരത്തെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒരാഴ്ച്ചയോളമാണ് കേസില്‍ വാദം കേട്ടത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം. 2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമാണു ഹര്‍ജിക്കാരുടെ വാദമാണ് കോടതി തള്ളിയത്. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്‌എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. ഗുജറാത്ത്, ഹിമാചൽ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിലാണ് ഈ വിധിയെന്നത് യാദൃഛികമാണെന്നു കരുതാനാവില്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കേന്ദ്ര സർക്കാർ മുന്നോക്ക സംവരണം കൊണ്ടുവന്നത്. 2019 ജനുവരിയിലാണ് ഇതുസംബന്ധിച്ച് ഭരണഘടനയുടെ 103 ാം അനുഛേദത്തിൽ ഭേദഗതി കൊണ്ടുവന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെയായിരുന്നു അത്.
പി.കെ സഈദ് പൂനൂര്‍

COMMENTS